2013, നവംബർ 3, ഞായറാഴ്‌ച

സർഗനോവ്; പേറലും പെറലും

ഈ സൃഷ്ടി കുറെയേറെ നോവുകളുടെ പര്യന്ത സുഖമാണ്‌. മുഷിഞ്ഞ കാത്തിരിപ്പിന്റേയോ ഉപേക്ഷിച്ചു പോകാമെന്ന തലത്തിലെത്തിയ കടുത്ത വൈഷമ്യത്തിന്റെയോ ഒക്കെ അറുതി ഇപ്പോൾ ശുഭകരമായിമായിരിക്കുന്നു. ഒരിക്കൽ മാത്രം ഒരു നേരത്ത്‌ സംഭവിച്ച ആകസ്മികതക്ക്‌ ഇത്ര ആസ്വാദ്യത കിട്ടില്ല. സഹനത്തിന്റെ അങ്ങേയറ്റത്തെ നിലവാരപ്പൊലിമക്കനുസരിച്ച്‌ മനസ്സുഖത്തിന്റെ മാറ്റും വർദ്ധിക്കും. ഒരു കുഞ്ഞ്‌ ജനിക്കുന്നതിന്‌ പിന്നിലെ സന്തോഷം വേദനയിൽ നിന്നു തന്നെയല്ലേ? വേദനിക്കുമ്പോൾ ആഹ്ളാദിക്കുന്നതും വേദന വന്നില്ലെങ്കിൽ മനസ്സു വേവുന്നതും കരയുമ്പോൾ സമാധാനമാകുന്നതും ലോകത്ത്‌ കുഞ്ഞിന്റെ ജനന സമയത്ത്‌ മാത്രമാണ്‌. ഇത്തരം വേദനകളെ താലോലിക്കുമ്പോഴേ ന?യിലും ചിരിയിലുമൂന്നിയ ഫലസിദ്ധി സാർഥകമാകുന്നുള്ളൂ. മനുഷ്യജീവിത സങ്കല്പത്തിന്റെ ആത്യന്തിക തലം തന്നെ ഈ സുഖാസ്വാദനമാണ്‌. ആത്മീയ ആലോചനയിലും അവസാനിക്കാത്ത ഒരു സ്വർഗീയതയെത്തേടിയുള്ള യാത്ര കാണാം. നോവുകളുടേയും ബന്ധനങ്ങളുടേയും രീതിശാസ്ത്രമാണ്‌ ഭൗതിക ലോകത്തിലനുവദിച്ച ഈ വിശ്രമസമയമെന്ന്‌ വരെ പാഠങ്ങളുണ്ട്‌. ഒരു പ്രയാസത്തിനോടൊപ്പം എളുപ്പമുണ്ടാകുമെന്നും ഖുർആൻ പകർന്നു തരുന്നുണ്ട്‌. പ്രതിപ്രവർത്തനമോ അനന്തരഫലമോ ആയ നിലയിൽ പകരത്തിനു പകരം സംഭവിക്കുന്ന യാന്ത്രികതയാണീ മാറ്റങ്ങളെന്ന്‌ നമുക്ക്‌ മനസ്സിലാക്കാൻ വയ്യ. മറിച്ച്‌ ചിലനോവുകൾക്ക്‌ ഗോചരമായതോ അനുഭവവേദ്യമായതോ ആയ സുഖങ്ങൾ കണ്ടില്ലെന്ന്‌ വരുന്നത്‌ അങ്ങനെയാണ്‌. അല്ലെങ്കിൽ ചിലർ ബാഹ്യത്തിൽ സുഖിച്ചുകൊണ്ടേയിരിക്കുന്നു എന്നു കരുതാനിടയാക്കുന്നതും ഈ സംതുലിതത്തിന്റെ അർത്ഥതലം ഉൾക്കൊള്ളാൻ കഴിയാത്തുമ്പോഴാണ്‌.
ഇത്തരം ഉള്ളുരുക്കങ്ങളുടെ മൂശയിൽ ഉരിത്തിരിഞ്ഞെടുക്കപ്പെടുന്നതാണ്‌ ഒരു സർഗ സൃഷ്ടി എന്നു പറയുന്നത്‌. ഇവ ഒരിക്കലും ഉണ്ടാവുന്നില്ല അല്ലെങ്കിൽ വാർത്തക്കപ്പെടുന്നുമില്ല എന്നു അഭിപ്രായമുയരാൻ കാരണവും ഈ ഉയിരാണ്‌. മനസ്സുകത്തലിനെത്ര വെളിച്ചം കൂടുന്നുവോ അത്രയും തെളിച്ചം പുറത്തുവരുന്ന സൃഷ്ടിക്കും കൈവരും. ചില ഊശാൻ മാരൊക്കെ പത്തു മാസത്തിനുപകരം ഇരുപതോ മുപ്പതോ മാസം വയറ്റിൽ കിടന്നു പുറത്തിറങ്ങിയിരുന്നെങ്കിൽ കാലത്തെ വശം കെട്ടതാക്കാൻ ആളു കുറഞ്ഞേനേ എന്ന്‌ ആശിച്ചാലൊക്കെ നന്നു, ഇവനെ പേറി നടക്കുന്ന പേറ്റുകാരത്തിയുടെ നാളുകൾ ചുവക്കുന്നത്‌ വായിക്കാനാവണം. കടുത്ത ഫലമാണ്‌ ലഭിക്കുന്നതെങ്കിലും നോവിന്റെ കാലഗണന അപ്രസകതമാകും, അമ്മയെത്ര അപലയാണെന്നിരുന്നാലും അങ്ങനെത്തന്നെ. സഹിയുടെ സഹ്യനെ സ്വപനം കാണാത്തവനെങ്ങനെ ഇത്തരമൊരു നല്ല ഫലം നെയ്തെടുക്കാനാവും.
ഒരു കലാ സൃഷ്ടി പിറക്കുമ്പോൾ ഒന്നല്ല ഒരായിരമല്ല അവ ഉപയുക്തമാക്കുന്നത്രയും ജനനം നടക്കുന്നുണ്ട്‌. ഞാനെന്റെ കവിത എഴുതുന്നു, നിങ്ങൾ നിങ്ങളുടെ കവിത വായിക്കുന്നു എന്നു പറയുന്നത്‌ അത്‌ കൊണ്ടാണ്‌. ഉൾക്കാമ്പും ഇതിവൃത്തവും വരച്ചിടാനേ എനിക്കൊക്കൂ. വായനക്കാർക്കാണ്‌ അതിൽ സൃഷ്ടി നടത്താനുള്ള കഴിവുള്ളതെന്ന്‌ പ്രഗത്ഭമതിൾ അടിയറവു പറയുന്നതും ചെറുതാവലല്ല. വാനനയുടെ സൃഷ്ടിപരത വരച്ചിട്ട്‌ തരുകയാണ്‌.
സ്നേഹം കമ്പിയും ഉപമയുമായി വരച്ചിടുന്നതിനെ സ്നേഹത്തിന്റെ അർത്ഥതലങ്ങളിലേക്കെത്തിക്കുന്നത്‌ വായനക്കാരാണ്‌. കാലത്തെ മുന്നോട്ടും പിന്നോട്ടും പലയാവർത്തി നയിക്കാനും ഒപ്പം നിലക്കാനും ഒരേ സമയം സാധ്യമാകുന്ന മാധ്യമം വായന തന്നെ. ഓരോ വായനയിലും എഴുത്തിന്റെ പങ്ക്‌ അനിർവ്വചനീയമല്ലോ. ചലിക്കുന്ന ചിത്രത്തേക്കാൾ തലമുറകളോട്‌ വാചാലമാകുന്നത്‌ നിശ്ചല ദൃശ്യങ്ങളാണെന്നതിൽ പക്ഷാന്തരമില്ല. ചലിക്കുന്നവക്ക്‌ കൂടെപ്പോരാൻ കഴിയില്ല, മറിച്ച്‌ അനുവാചകർ ഒപ്പം സഞ്ചരിച്ചിരിക്കണമെന്ന നിർബന്ധമുണ്ട്‌. അച്ചടിക്ക്‌ അങ്ങനെയല്ല നാം ഒപ്പം പോയാലും ഇല്ലെങ്കിലും എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നതാണ്‌. ഞൊടിയിടയിൽ വേണമെങ്കിൽ അങ്ങനെയും അർദ്ധവിരാമത്തിനവസരമെത്തിയാൽ അതിനും സമ്മതമാണ്‌ നിശ്ചലത്തിന്‌. വായനയുടെ ഉള്ളുണർത്തൽ അനുവാചകനെ പരിഗണിച്ചാണെന്ന്‌ ഇതിൽ നിന്ന്‌ നമുക്ക്‌ സംഗ്രഹിക്കാം.
ചില പര്യവസാനിക്കാത്ത നോവുകളും സർഗ രംഗത്ത്‌ സംഭവ്യമാണ്‌. പേറാൻ മാത്രം പാകതയും പെറാൻ ത്രാണിയുമില്ലാത്തതിനാലാണ്‌ ഇത്‌ എന്ന്‌ നിഗമനത്തിലെത്താൻ വരട്ടെ, വരാത്ത സൃഷ്ടിയുടെ മൂർച്ചയാണെന്ന കണ്ടെത്തലാണ്‌ അഭികാമ്യം. ഒരു കൂട്ടർ നീറാനും അപരർ ആസ്വദിക്കാനും മാത്രമുള്ളതാണെന്നത്‌ മിഥ്യയാണ്‌. അകം പൊള്ളലുകളും ജീവിതത്തിനായുള്ള ജനനവും സംഭവിച്ചവർക്ക്‌ ഈ വിഷയത്തിൽ സാധനവേണ്ടതുണ്ട്‌. കൂലിയെഴുത്തെന്നൊക്കെ കളിപ്പേരിട്ടാലും പേനയുന്തിയെന്നിരട്ട വിളിച്ചാലും മഷി വറ്റാത്തിടത്തോളം നോവുകൾ പെരുകും, സൃഷ്ടികൾ ജനിക്കും.
വിയർ ക്കുന്നവനും മണ്ണിന്റെ മണമുള്ളനും മാത്രം വഴങ്ങുന്ന തൊഴിൽ എന്നൊരു ഖ്യാതി സർഗ പ്രവർത്തനത്തിനു അനുഭവങ്ങൾ വേണമെന്ന നിദാനത്തിൽ ഉടക്കിയാണ്‌ ലഭിച്ചത്​‍്‌. അനുഭവങ്ങളെപ്പകർത്തുമ്പൊഴാണല്ലാ മനസ്സിന്റെ വിങ്ങലുകളോ സുഖങ്ങളോ കടലാസിനു ഇമ്പം നൽകുന്നുള്ളൂ.
വേഷപ്പകർച്ചകളേയും പരീക്ഷണങ്ങളേയും ഈ രംഗത്തും കാണാതിരുന്നു കൂടാ. ലക്ഷ്യം ധർമ്മമാകുമ്പോഴേ കലക്ക്‌ മൂല്യം വരുന്നുള്ളൂ. കലാ മുഖത്തെ വികൃതമാക്കി സത്യത്തെ മറക്കുന്നവർക്ക്‌ മാർഗമേതായാലും പശിയടങ്ങാനുള്ളതൊത്താൽ മതിയെന്ന ലാഘവം കാണാം. വിവിധ ശാഖകളിൽ വെളിച്ചം കാണാൻ കാത്തിരിക്കുന്ന പിന്നണി പ്പെരുമ നാം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിനുണ്ട്‌. അത്‌ ഉൾക്കൊണ്ട്‌ പേനെയേടുക്കുക,. ഒരു സർഗനോവ്‌ പേറാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ